2020 ഡിസംബർ 29, ചൊവ്വാഴ്ച

സൂക്ഷ്മമിതം

 


സൂക്ഷ്മമിതം 
 
 അധികമുള്ളതൊന്നും  എന്റേതല്ലെന്നുള്ള
ചിന്തയോന്നെ എന്റേതുള്ളൂ.
വ്രണിത ഹൃത്തടം  ചുരന്നിറ്റിയ  
പ്രണയ കാരസ്ക്കരം ചാലിച്ചു  പച്ചച്ച
ചായപ്പലകയില്‍ മേല്‍ക്കുമേല്‍
തോണ്ടി തുടച്ചു വിണ്ണിലെ
ഛായകൂട്ടുകള്‍ മാറ്റി മാറ്റി മാറ്റി
തൃപ്തയാകാതെ പിന്നേയും മാറ്റി
ക്കൊണ്ടേയിരിക്കുന്നോരീ കാറ്റും
കണ്ണീര്മേഘങ്ങളും  കൂര്‍ത്ത വെളിച്ചവും
ചേര്‍ന്നൊരു നീയായതില്‍ ഞാനായതെന്തുണ്ട്
എന്നൊരു നാളിന്‍ ക്ഷൌര ഇടവേളയിലെ
ചിന്തയില്‍ നന്നേ മുറിഞ്ഞറിഞ്ഞു നീറുന്നിപ്പോഴും
 
സമരാംഗണങ്ങള്‍ മരിജുവാനയേക്കാള്‍
സമരസപ്പെട്ടു നാം പൊരുതുമ്പോഴും
 മധുവന്തി   മൂളുന്ന മുകുളങ്ങളില്‍
മധുമാത്രം തേടിയ നാളിലും   
അരുതാത്തതെന്തൊ കണ്ടറക്കിലും
അരികിലെത്തി നീ കരുതലായതും .
ചര്‍മ്മമെന്നൊരു ചക്രവ്യൂഹ മിഥ്യ
കടക്കുവാന്‍  നേത്രോന്മീലനം
നടത്തിയോരിന്ദ്രിയം   തന്നതും
കൃഷ്ണമണികളില്‍ നിന്നുമെത്രയോ
വിഷ്ണുദൂരമാണു കാഴ്ച്ചയെന്നോരല്‍ഭൂത
മിരിക്കുന്നതെന്ന്, നിന്നെ മുത്തശ്ശി
കാചമില്ലാ  കണ്‍കളാല്‍
തൊട്ടു ചൊല്ലി കഥപറഞ്ഞു കഥയായതും,
ഈയമുരുക്കിയൊഴിക്കാത്ത കര്‍ണ്ണങ്ങളിലൂടെ
ഞാനായതില്‍ നീയെത്രയോ അധികമുണ്ട്!
 
അധികമുള്ളതൊന്നും  എന്റേതല്ലെന്നുള്ള
ചിന്തയോന്നെ എന്റേതുള്ളൂ.
കണികാണാതിരുന്നൊരാ ഭൂമിക
വീണിടാറാതെ വറുതിക്കടല്‍ കടക്കവേ
അത് മാത്രമെന്നെ തിരിഞ്ഞു  കുത്തുന്നതിപ്പോഴും
നാമൊത്തു  മാറ്റിയ ചട്ടങ്ങളില്‍
കുരുങ്ങി പരുങ്ങിയൊരു ഹാജര്‍ പുസ്തക ത്താളില്‍
ചുരുണ്ടുറങ്ങുന്നോരീ പേര് .
 

സുധീര്‍ കുമാര്‍ വി ബി

 



അഭിപ്രായങ്ങളൊന്നുമില്ല: