കഥാ മല്‍സരം ചെസ്റ്റ് നംബര്‍ 6
സ്നിജി ബൈജു
ഇന്ന് ലോകം മുഴുവൻ പിതൃദിനം ആഘോഷിക്കുന്ന തിരക്കിലാണല്ലോ . ഈ ദിനത്തിൽ ഒരു കഥയെഴുതുന്നതിനേക്കാൾ ഒരു അനുഭവം പങ്കുവെയ്ക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു.
രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ വാട്സാപ്പ് ഒന്ന് തുറന്നു നോക്കുന്ന പതിവ് കുറച്ച് നാളുകളായി ഉണ്ട്.(കോവിഡ് ആരംഭിക്കുന്നതിന് മുമ്പ് റേഡിയോ on ആക്കുന്നതായിരുന്നു പതിവ്.ഇപ്പോൾ എഴുന്നേൽക്കുമ്പോഴേക്കും റേഡിയോയിൽ ഞാൻ സ്ഥിരം കേൾക്കാറുള്ള പരിപാടികൾ കഴിഞ്ഞിട്ടുണ്ടാകും. കോവിഡിന്റെ, ലോക്ക്ഡൗണിന്റെ പാർശ്വഫലമാണ് ഈ വൈകി എണീക്കൽ.) ഇന്ന് വാട്സാപ്പ് തുറന്നപ്പോൾ എല്ലാവരും അവരവരുടെ അച്ഛന്മാരുടെ ഫോട്ടോ പങ്കുവച്ചിരിക്കുന്നത് കണ്ടു.അപ്പോൾ എന്റെ മനസ്സ് ഒന്ന് പിടഞ്ഞു.
അപ്പച്ചൻ ഞങ്ങളെ വിട്ടു പോയിട്ട് 2 വർഷം കഴിഞ്ഞിരിക്കുന്നു.കുറച്ച് നേരത്തേക്ക് അപ്പച്ചന്റെ ഓർമ്മകൾ മനസ്സിൽ വന്നു. അങ്ങനെ അടുക്കളയിലെ പണികൾ കുറച്ചൊക്കെ തീർത്ത് കുർബാന കാണാൻ TV ഓൺ ചെയ്തു.(അതും കോവിഡിന്റെ ഒരു പാർശ്വഫലം).കുർബാനയിൽ അച്ചന്റെ പ്രസംഗം മുഴുവൻ പിതൃദിനത്തെ പറ്റിയായിരുന്നു. അപ്പോൾ വീണ്ടും മനസ്സ് അപ്പച്ചന്റെ ഓർമ്മകളിലേക്ക് പോയി.പണ്ടുമുതലുള്ള ഓരോ കാര്യങ്ങൾ ഓർത്ത് അങ്ങനെയിരുന്നു. അപ്പച്ചനെ പറ്റി ഓർക്കുമ്പോൾ അപ്പച്ചന്റെ 100 cc Rajdhoot bike ആണ് എപ്പോഴും ഓർക്കാൻ ഇഷ്ടപ്പെടുന്നത്. അപ്പച്ചന് ജോലി അപ്പോളോ ടയേഴ്സിൽ ആയിരുന്നത് കൊണ്ട് 3 ഷിഫ്റ്റുകളിലായിട്ടായിരുന്നു ജോലി. അതിൽ second shift ഉച്ചയ്ക്ക് 2മുതൽ രാത്രി 10 വരെ ആയിരുന്നു.കൃത്യം 10.20 ആവുമ്പോൾ അപ്പച്ചൻ വീട്ടിൽ എത്തിയിരിക്കും.ആദ്യകാലങ്ങളിൽ അപ്പച്ചൻ ബൈക്കിൽ തന്നെയാണ് പോയിരുന്നത്. (പിന്നീടത്, ഇപ്പോഴത്തെ കുട്ടികൾ സ്കൂളിലേക്ക് പോകുന്ന പോലെ ടെമ്പോ വാനിലേയ്ക്ക് വഴി മാറി.). പറഞ്ഞു വന്നത്, അപ്പച്ചൻ 10.20 ന് എന്തായാലും എത്തുമെന്ന് ഉറപ്പായിട്ടും 10.15 മുതൽ അപ്പച്ചൻ എത്താറായോ എന്ന് കാതോർക്കുന്ന ഒരു സംഭവമാണ്. ഞങ്ങളുടെ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള പൂവ്വത്തിങ്കൽ എന്ന സ്ഥലത്ത് എത്തിയാൽ അപ്പച്ചന്റെ വണ്ടിയുടെ ശബ്ദം താഴെ , തറയിൽ ചെവി ചേർത്ത് വച്ചാൽ കേൾക്കാമായിരുന്നു.(അക്കാലത്ത് അധികം വണ്ടികളൊന്നും ആ രാത്രി സമയത്ത് ഓടാത്തതു കൊണ്ടായിരിക്കാം). ആ ശബ്ദം കേട്ടാലുടൻ ഞാൻ അമ്മച്ചിയോട് ഓടിച്ചെന്ന് പറയും ,ദേ അപ്പച്ചൻ എത്താറായി.ഇത് കേട്ട് അമ്മച്ചിയ്ക്ക് പ്രത്യേകിച്ച് ഭാവമാറ്റമൊന്നും ഉണ്ടാവാറില്ല. കാരണം സമയനിഷ്ഠ അപ്പച്ചന്റെ നല്ല ഗുണങ്ങളിൽ ഒന്നായിരുന്നു. എല്ലാ കാര്യങ്ങൾക്കും അപ്പച്ചന് കൃത്യതയും തിടുക്കവും കൂടുതലായിരുന്നു, നടത്തവും ജോലിയും അങ്ങനെ ചെയ്യുന്നതെന്തും.ഈ ഗുണങ്ങളൊന്നും എനിക്ക് കിട്ടിയിട്ടില്ല എന്നത് വേറെ കാര്യം.അപ്പച്ചന്റെ ആ ബൈക്കിന്മേൽ ആയിരുന്നു 5 അംഗങ്ങളുള്ള ഞങ്ങളുടെ കുടുംബത്തിന്റെ യാത്ര,പുഴയിൽ കുളിക്കാൻ പോകുന്നതും തറവാട് സ്ഥിതി ചെയ്യുന്ന പൂലാനിയിലേക്ക് പോകുന്നതും എല്ലാം അതിന്മേൽ തന്നെ. പെട്രോൾ ടാങ്കിന്മേൽ ആയിരുന്നു എപ്പോഴും എന്റെ സ്ഥാനം. ഇപ്പോഴും ഒരു ബുള്ളറ്റിന്റെ ശബ്ദം കേട്ടാൽ ഞാൻ വീടിന് പുറത്ത് വന്ന് നോക്കും. എനിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടമുള്ള വണ്ടി ഏതാണെന്ന് ചോദിച്ചാൽ നിസംശയം പറയാൻ സാധിക്കും , ബുള്ളറ്റ് എന്ന്. ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ കയ്യിൽ ബുള്ളറ്റ് കണ്ടാൽ അപ്പോൾ ഞാൻ പറയാറുണ്ട് ഒരു തവണ ഇതിന്മേൽ ഞങ്ങൾക്ക് ഒന്ന് അതിരപ്പിള്ളി വരെ പോകണം എന്ന്. എന്റെ മനസ്സ് വായിച്ചിട്ടാവാം മകനും ബുള്ളറ്റ് വാങ്ങാനുള്ള ആഗ്രഹം ഈയിടെയായി കലശലായിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ