2023 ജൂൺ 20, ചൊവ്വാഴ്ച

ഇതാ കാണുന്നു താജ് മഹല്‍ !


    കണ്ണുകളില്‍ നക്ഷത്രം പ്രകാശിച്ചിരുന്ന കൌമാരം കടന്നു പോരവേ കാലം തെറ്റി വായിച്ച ചില പുസ്തകങ്ങളില്‍ പ്രണയവും വിപ്ലവവും കത്തി ജ്വലിച്ചു നിന്ന ഭൂതകാലം പലര്‍ക്കും എന്നപോലെ എനിക്കുമുണ്ടായിരുന്നു. പ്ലാട്ടോനിക് പ്രണയവും ബൊഹീമിയന്‍ സമൂഹവും ക്ഷണികമായ ഭരണകൂട കോട്ടകളുടെ തകര്‍ച്ചയോടെ  ദാ കാണുന്ന ഭാവിയില്‍ യാഥാര്ത്യമാകുമെന്ന് ധരിച്ച ഒരു കാല്‍പ്പനിക കാലം .... നിലാവില്‍ പാലും കിനാവില്‍ കരിന്കൂവളവും താറാവുകളില്‍ അരയന്നങ്ങളെയും കണ്ടു ഒഴുകി നടന്ന ഒരു കാലപ്പനിക കാലം. 


    നെരൂദ, മയകൊവ്സ്കി, അയ്യപ്പന്‍ മുതല്‍ പേര്‍ പ്രണയത്തെ യുദ്ധ ക്കളത്തിലേക്ക് എന്നെ  ആനയിക്കും മുന്‍പ് ചേക്കേറിയ ജൂലിയറ്റും റോമിയോയും, അനാര്‍ക്കലിയും സലീമും സീസറും കളിയോപാട്രയും, മുംതാസും ഷാജഹാനും ചില്ലുകൂട്ടിലിരിക്കുന്ന കാലം, രമണനും ചന്ദ്രികയും കാനന ചായകളില്‍ ഓടി തളര്‍ന്നു കാതുകളില്‍ മുഴങ്ങി മാത്രം സ്പന്ദിച്ച കാലം. 


    കുടുംബമെന്ന സങ്കല്‍പ്പത്തെ ഇക്കാണുന്ന തന്‍മാത്രയില്‍ ഒതുക്കിക്കൊണ്ടിരിക്കുന്ന പ്രക്രിയ നടക്കുന്ന കാലം... എങ്കിലും ഏതെങ്കിലും ഒരു വിഭാതത്തില്‍ എനിക്കും ഒരു പ്രണയമുണ്ടാകുമെന്നും അത് മേല്പറഞ്ഞ പ്ലാട്ടോനിക് ആയിരിക്കുമെന്നും നിര്‍മലം, ശുദ്ധം എന്നൊക്കെ നാട്ടുകാരെകൊണ്ട് പറയിപ്പിക്കുമെന്നും കരുതി പൂമ്പാറ്റകളെ കാത്തിരിക്കുന്ന പൂവായി മാറി, ഭൂമിയെ മൊത്തമങ്ങു സ്നേഹിക്കുന്ന ഹുമനിസ്റ്റും അങ്ങനെ കമ്മ്യൂണിസ്റ്റുമാകാന്‍ കാത്തിരുന്ന കാലം... 


   വിലാസിനി വന്നു വിളിച്ചിട്ടും പമ്മന്‍ വന്നു വിളിച്ചിട്ടും പ്രണയവും കാമവും മുട്ടി മുറ്റി നിന്നിട്ടും കാല്പനികമായ പരിലാളനകളെ മാത്രം കത്ത് കാത്തു നല്ലപിള്ളയായി അഭിനയിച്ചു നീങ്ങിയ കാലം. എത്തിപ്പിടിക്കുന്ന പ്രണയം പ്രണയമല്ലെന്നും രണ്ടുപേര്‍ ആരൊക്കെയോ സഞ്ചരിക്കുന്നതോ ഇതുവരെ ആരും സഞ്ചരിക്കാത്തതോ ആയ വഴികളില്‍ സഞ്ചരിച്ചു എത്തുന്ന ഒരു തലം ആണെന്നും കരുതിയ കാലം. ആണ്‍കുട്ടികളെപോലെ തന്നെ സകലമാന പെണ്‍കുട്ടികളെയും തോളില്‍ കയ്യിട്ടു സമത്വം പറഞ്ഞും അതെ സമയം പ്രണയ ത്രിഷ്ണയോടെയും  അവരുടെയൊക്കെ നല്ല പുസ്തകത്തില്‍ പേര് വരുത്തിക്കൊണ്ടിരുന്ന ദി വെരി സെയിം (ഷെയിം)കാലം. 


   ഷാജഹാന്‍റെ അനേകം ഭാര്യമാരില്‍ ഒരാള്‍ മാത്രമാണ് മുംതാസ്, കൃഷ്ണന്‍റെ അനേകം കാമുകിമാരില്‍ ഏറ്റവും പ്രിയപ്പെട്ട  രാധ കൃഷ്ണനേക്കാള്‍ പ്രായമുള്ളവളാണ്, തുടങ്ങിയ ചില അറിവുകളാണ് നല്ല സ്വപ്നങ്ങളിലെ ഏക കാമുകീ വ്രതവും പുരുഷകേന്ദ്രീകൃത സംരക്ഷാ നിയോഗവും എല്ലാം താറുമാറാക്കിയത്. എന്താണ് പ്രണയമെന്നും അത് മനുഷ്യനെന്ന ജീവിയില്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണെന്നും ഒക്കെ ചിന്തിച്ചു അന്തിച്ചു നിന്നത് വളരെ തെറ്റായിരുന്നെന്നു ഇപ്പോള്‍ തോന്നുന്നു.  ഏറ്റവും മുന്തിയ ജീവിയെ പ്രണയിക്കുക എന്നത് കൈവശപ്പെടുത്തലിന്റെ തലത്തിലെക്കല്ല പോകേണ്ടതെന്നും പ്രണയം ഒന്ന് പരിണയം മറ്റൊന്ന് ലിവിംഗ് ടുഗെദര്‍ വേറൊന്നും ആണെന്നും ഇതൊക്കെ മൂത്ത് പഴുക്കാന്‍ പോകുന്ന സൌഹൃദമെന്ന ഫലത്തിന്‍റെ പല ഘട്ടങ്ങളാവാമെന്നും. ആത്യന്തികമായി സൌഹൃദമാണ് അന്തിമ ലക്ഷ്യമെന്നും ഈക്വലിബ്രിയം പൊസിഷന്‍ എന്നും ഞാന്‍ പങ്കു വെക്കുന്നു.




  ജീവിതം ഋജുവും ദുര്‍മേദസ്സില്ലാത്തതും ആയി കുത്തുബ് മീനാര്‍ പോലെ ഉയര്‍ന്നു വിളങ്ങിനില്‍ക്കുന്നതാണ് ഔന്നത്യമെന്നു നമ്മള്‍ കരുതുമെങ്കിലും ഇത്തിരി സൌഹൃദത്തിന്റെ മേദസ്സും ഇത്തിരി പരോപകാരവും ഏറെ വിശാലവുമായി നില്ല്ക്കുന്ന താജ് മഹല്‍ പോലെയുള്ള ജീവിതമാണ് ഭൂമി തൊട്ടു അളക്കുമ്പോള്‍ ഏറ്റവും ഉയരമുള്ളതെന്നു എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.


ഈയിടെ താജ് മഹല്‍ കണ്ടു നടുങ്ങിയ ഭൂത സ്മരണയില്‍ നിന്നും വീണു പോയ ചിലതാണ് ...  സദയം ക്ഷമിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല: